‘ഭരണം തുടങ്ങി ഡോ. വി മീനാക്ഷി’; മീനാക്ഷി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നതിനിടെ ഭരണം തുടങ്ങി ഡയറക്ടർ ഡോ. വി മീനാക്ഷി. വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ പുറത്തിറക്കി. പനിക്കാല അടിയന്തിര സാഹചര്യത്തിൽ ആണ് നിർദ്ദേശം. എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിക്കണം. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണം. ഡോക്ടർമാർ കൃത്യസമയത്ത് ഒ പിയിൽ എത്തണം. അഡീഷണൽ ഡയറക്ടർക്കും മെഡിക്കൽ ഓഫീസർമാർക്കും ആണ് സർക്കുലർ നൽകിയത്.

വിഷയത്തിൽ ഡോ വി മീനാക്ഷിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. നിയമോപദേശം തേടിയിട്ടുണ്ട്. ഭരണസ്തംഭനം ഇല്ല. കാര്യങ്ങളൊക്കെ നോക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇല്ലേ എന്ന് കെ മുരളീധരൻ ചോദിച്ചു. നിലവിലെ ഡിഎച്എസ് ഡോക്ടർ വി മീനാക്ഷി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എബോള ആശങ്ക ഒഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവ്. പൂനെയിൽ നിന്ന് പരിശോധന ഫലം ലഭിച്ചു. രോഗിയെ ഹോം ക്വാറന്റൈനിലേക്ക് അയച്ചിട്ടുണ്ട്. ഹോം കോറന്റൈൻ എത്ര ദിവസം വേണമെന്ന് മെഡിക്കൽ ബോർഡിന് തീരുമാനിക്കാം. ഈ വർഷം ഷിഗെല്ല 6 മരണമാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി 17 മരണം സ്ഥിരീകരിച്ചു. എലിപ്പനി 23 മരണം ഉണ്ടായതായും മന്ത്രി അറിയിച്ചു.

തിരഞ്ഞെടുപ്പ് കാലമായതിനാൽ മഴക്കാലപൂർവ്വം പ്രവർത്തനങ്ങൾ ഉദ്ദേശിച്ച പോലെ നടന്നില്ല. അല്ലെങ്കിൽ ഇതുപോലെ പടർന്നു പിടിക്കില്ലായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉണ്ടാകണം. മാലിന്യ നീക്കം കുറ്റമറ്റതാക്കണം. പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാൻറ് പൂട്ടാതിരിക്കാൻ ഞങ്ങളൊക്കെ വളരെയധികം പ്രയത്നിച്ചു.
മിനറൽ വാട്ടർ പോലും മായം. അവസാനം ഇതെല്ലാം ആരോഗ്യ വകുപ്പിന്റെ തലയിൽ വരും.ഇപ്പോൾ തുടങ്ങിയതല്ല പണ്ടുകാലത്തെ അങ്ങനെയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. രോഗം വരുന്നതിനേക്കാൾ നല്ലത് വരാതിരിക്കുന്നതാണ്. നേരത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ വിലയിരുത്താനാണ് യോഗം. വവ്വാലുകൾ അപകടകാരികളാകുന്നത് മെയ് മാസം മുതൽ സെപ്റ്റംബർ മാസ കാലയളവിൽ. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ മാത്രം നിപ്പ വ്യാപിക്കുന്നതെന്ന് ഈ കമ്മിറ്റി അന്വേഷിക്കും. എബോള കേരളത്തിലില്ല. സംശയമുള്ള രണ്ടുപേരുടെ ഫലം നെഗറ്റീവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *