ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
രാജ്യത്തുടനീളമുള്ള സ്വർണ്ണ-വെള്ളി വ്യാപാരികളുടെ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് ജ്വല്ലേഴ്‌സ് അസോസിയേഷൻ ആണ് ഈ 60 കിലോഗ്രാം വെള്ളി കട്ടകൾ നിർമ്മിച്ച് നൽകിയത്. വെള്ളി കട്ടകൾ ‘ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്’ കൈമാറിയതിന്റെ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. എന്നാൽ തറക്കല്ലിടൽ ചടങ്ങുകളിലോ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും പിന്നീട് ഇവ കാണാതാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്വേഷണത്തിന്‍റെ ഭാഗമായി എസ്‌ഐടി സംഘം രാംശങ്കർ യാദവ് കൃഷ്ണദേവ് തിവാരി എന്നിവരെയും നാല് പൂജാരിമാരെയും ചോദ്യം ചെയ്തു.
ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും വഴിപാടുകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരി, കാണാതായ വെള്ളി കട്ടകളെക്കുറിച്ചോ, നിലവിൽ അന്വേഷണ പരിധിയിലുള്ള ഒരു മാലയെക്കുറിച്ചും തനിക്ക് അറിവില്ലെന്നാണ് മൊഴി നൽകിയത്. ലക്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐ.ജി കിരൺ എസ്, സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങുന്ന മൂന്നംഗ എസ്‌ഐടി സംഘമാണ് കേസ് അന്വേഷിക്കുന്നത്. വഴിപാടുകൾ സ്വീകരിക്കുന്നതിലും അവ സൂക്ഷിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും പാലിച്ച നടപടിക്രമങ്ങൾ സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. കൂടാതെ സംഭാവനകളിൽ മേൽനോട്ടം വഹിക്കുന്ന രാമക്ഷേത്ര ട്രസ്റ്റിലെ ഡോ. അനിൽ മിശ്രയെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
