ഡൽഹി : ഉറുഗ്വേയിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ ബിനോയ് ജോർജ് നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വീസ വിഭാഗത്തിലെ ജോയിൻറ് സെക്രട്ടറിയാണ്. ബംഗ്ളദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസുൽ ജനറലായും പ്രവർത്തിച്ചിരുന്ന ബിനോയ് ജോർജ് 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.
തിരുവല്ല എം ജി എം ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളെജ്, കേരള കാർഷിക സർവ്വകലാശാല എന്നിടങ്ങളിലായി പഠനം പൂർത്തിയാക്കിയ ബിനോയ് ജോർജ് ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടറേറ്റും നേടി. ദീപാ ജോർജാണ് ഭാര്യ. ആർഡിഒ ആയി വിരമിച്ച പി ഡി ജോർജ്, ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായിരുന്ന മറിയാമ്മ ചാക്കോ എന്നിവരുടെ മകനാണ്. ജപ്പാനിലെ അംബാസഡറായ നഗ്മ മല്ലിക്ക്, ഓസ്ട്രിയയിലെ അംബാസഡർ ശംഭു എസ് കുമാരൻ, സെയ്ഷെൽസിലെ അംബാസഡർ രോഹിത് രതീഷ്, ബഹ്റൈനിലെ അംബാസഡർ വിനോദ് കെ. ജേക്കബ്, അംഗോളയിലെ അംബാസഡർ വിധു പി. നായർ തുടങ്ങിയവരാണ് നിലവിൽ ഈ പദവിയിലുള്ള മലയാളികൾ.
