ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ബന്ധുക്കളുടെയും ഭൂമി കുംഭകോണം പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിൽ. സർക്കാരിന് നേതൃത്വം നൽകി സ്വന്തം കുടുംബത്തിന്റെ കീശ വീർപ്പിക്കുന്ന മോഹൻ യാദവിന്റെ രാജിക്കായി ആവശ്യമുയരുന്നു. ബന്ധുക്കൾക്ക് നേരത്തേ കന്പനികളുണ്ടെന്നും മുഖ്യമന്ത്രിയായശേഷം ഭൂമി വാങ്ങിക്കൂട്ടിയില്ലെന്നുമുള്ള പരിഹാസ്യ വിശദീകരണമാണ് മോഹൻ യാദവ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാനാണ് ബിജെപിയുടെ പരിശ്രമം
ഉജ്ജയിൻ മാസ്റ്റർ പ്ലാനിനെ കുറിച്ചും അതിലൂടെ നടപ്പാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ചും കൃത്യമായ ധാരണയുള്ള മോഹൻ യാദവ് ആ പദ്ധതികൾ വരുന്ന മേഖലകളിലെ ഭൂമികൾ വാങ്ങിക്കൂട്ടാൻ കുടുംബത്തെ സഹായിക്കുകയായിരുന്നു. ആരോപണങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ മോഹൻ യാദവിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാക്കളെ സിബിഐയെയും ഇഡിയെയും ആയുധമാക്കി വേട്ടയാടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി മുഖ്യമന്ത്രിയുടെ ഭൂമികുംഭകോണം അറിഞ്ഞില്ലേയെന്ന ചോദ്യം ഉയർന്നു.
