ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഓ ആയി ഇന്ത്യൻ വംശജനായ ഷങ്ക് മിത്ര. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവ അടക്കമുള്ളവയുടെ സിഇഓയുമായ ഇലോൺ മസ്‌കാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. യുഎസ് ആസ്ഥാനമായ ഹെൽത്ത് കെയർ – റിയൽ എസ്റ്റേറ്റ് ഭീമനായ വെൽടവറിന്റെ സിഇഒ ആണ് പ്രതിഫലത്തിൽ നിലവിൽ മസ്‌ക് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ഷങ്ക് മിത്ര. 821 മില്യൺ ഡോളറിന്റെ പ്രതിഫല പാക്കേജ് ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെതെന്നണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.
58 ബില്യൺ ഡോളർ എന്ന ഭീമമായ തുകയാണ് മസ്‌കിന്റെ പ്രതിഫലം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കമ്പനി സിഇഒമാർക്ക് വളരെ ഉയർന്ന ശമ്പള പാക്കേജുകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
ശമ്പളത്തിന്റെ ഭൂരിഭാഗവും ഓഹരികൾ: അദ്ദേഹത്തിന്റെ പാക്കേജിൽ ഏകദേശം 789 മില്യൺ (78.9 കോടി) ഡോളർ ഒക്ടോബറിൽ നൽകിയ ഓഹരികളാണ്. ഈ ഓഹരികളുടെ മൂല്യം 1 ബില്യൺ (100 കോടി) ഡോളർ കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മിത്ര വെൽ ടവറിൽ തുടരുകയാണെങ്കിൽ മാത്രമേ 2031-ൽ അവശേഷിക്കുന്ന ഓഹരികളുടെ പകുതിയോളം ലഭിക്കൂ. ബാക്കിയുള്ള ഓഹരികൾ കമ്പനി വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.
പ്രതിഫലത്തിൽ മുന്നേറി വെൽടവർ:
വെൽടവറിലെ മറ്റ് മൂന്ന് എക്‌സിക്യൂട്ടീവുകൾക്കും 100 മില്യൺ ഡോളറിന് മുകളിൽ പ്രതിഫലം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തിനുള്ളിൽ നാല് എക്‌സിക്യൂട്ടീവുകൾക്ക് ഇത്രയും ഉയർന്ന പ്രതിഫലം ലഭിക്കുന്ന അപൂർവ കമ്പനികളിൽ ഒന്നായി ഇതോടെ വെൽടവർ മാറി.മറ്റൊരു ഇന്ത്യൻ വംശജനായ ബിസിനസ് എക്‌സിക്യൂട്ടീവ് നികേഷ് അറോറയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളുടെ പട്ടികയിൽ ആദ്യ 10-ൽ ഇടം നേടിയിട്ടുണ്ട്. പാളോ ആൾട്ടോ നെറ്റ്വർക്ക്‌സിൽ നിന്നുള്ള 100 മില്യൺ ഡോളർ മൂല്യമുള്ള പ്രതിഫല പാക്കേജുമായി എട്ടാം സ്ഥാനത്താണ് അറോറ.
