ലോസ് ആഞ്ചൽസ്: ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാൻ മുൻ ചാമ്പ്യന്മാരായ സ്പെയിൻ ഇന്നിറങ്ങും. ഓസ്ട്രിയയാണ് നോക്കൗട്ട് ഘട്ടത്തിലെ ലാ റോഹയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി (വെള്ളിയാഴ്ച പുലർച്ചെ) 12:30-നാണ് ലോസ് ആഞ്ചൽസ് സോഫി സ്റ്റേഡിയത്തിൽ മത്സരത്തിന് കിക്കോഫ് ആകുക. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പ്രീ-ക്വാർട്ടറിൽ പോർച്ചുഗൽ-ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ നേരിടാം.
ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിനും 22-ാം സ്ഥാനത്തുള്ള ഓസ്ട്രിയയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ആരാധകർക്ക് ആശങ്കയൊഴിഞ്ഞിട്ടില്ല. അവസാനമായി കളിച്ച 34 മത്സരങ്ങളിലും തോൽവിയറിയാതെയാണ് സ്പെയിൻ കുതിക്കുന്നത്. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന അപൂർവ്വ റെക്കോർഡും കോച്ച് ലൂയിസ് ഡി ലാ ഫുവെന്റെയുടെ സംഘത്തിനുണ്ട്.
എന്നിട്ടും ആരാധകരെ ആശങ്കപ്പെടുത്തുന്നത് സ്പെയിനിന്റെ പരമ്പരാഗതമായ പന്ത് കൈവശം വെച്ചുള്ള കളിശൈലി തന്നെയാണ്. എതിരാളികൾ ബോക്സിന് മുന്നിൽ ശക്തമായ പ്രതിരോധക്കോട്ട തീർക്കുമ്പോൾ അത് ഭേദിക്കാൻ പലപ്പോഴും സ്പെയിൻ ബുദ്ധിമുട്ടാറുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉറുഗ്വായ്ക്കെതിരെ 1-0 ന്റെ കഷ്ടിച്ചുള്ള വിജയമാണ് സ്പെയിൻ നേടിയത്. ഇന്ന് ഓസ്ട്രിയയും ഇതേ കടുത്ത പ്രതിരോധ തന്ത്രവുമായി ഇറങ്ങിയാൽ സ്പെയിന് മറുപടിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
