ഇടുക്കി: ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമാണ്.
വീടിൻറെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ് കാട്ടാനക്കൂട്ടം രണ്ടാഴ്ച മുമ്പ് മാരി എന്ന സ്ത്രീയെ ചവിട്ടി കൊലപ്പെടുത്തിയത്.
