തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കവുമായി ബന്ധപ്പെട്ട് സർക്കാർ എന്തുതെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നേരത്തേ അറിയാമായിരുന്നു എന്നാണ് സർക്കാരിനെതിരേയുള്ള ആരോപണം. ‘‘ഞാൻ മുഖ്യമന്ത്രിയായത് മേയ് 18-നാണ്. പിന്നെയെങ്ങനെയാണ് നേരത്തേ അറിയുന്നത് എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം നടന്നിട്ടില്ലാത്തതിനാൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താത്പര്യം ബലികഴിച്ച് ഒരുതീരുമാനവും എടുക്കില്ല. കൺസെഷൻ എഗ്രിമെന്റും സംസ്ഥാന താത്പര്യങ്ങളും മുൻനിർത്തി നിയമപരമായ കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുതിയെന്നും അദ്ദേഹം പറഞ്ഞു .
ഓഹരിക്കൈമാറ്റ ചർച്ചകൾ നടന്നത് പിണറായി സർക്കാരിന്റെ കാലത്താണ്. അദാനി പോർട്ട് ലിമിറ്റഡും ഷിപ്പിങ് കമ്പനിയായ എം.എസ്.സി.യും ഓഹരിക്കൈമാറ്റം സംബന്ധിച്ച് ഒരുവർഷംമുൻപ് ചർച്ചകൾ തുടങ്ങിയിരുന്നു -ജൂൺ അഞ്ചിന് സി.പി.എം. മുഖപത്രത്തിൽവന്ന വാർത്ത ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം അന്ന് ഔദ്യോഗികമായി അറിഞ്ഞിട്ടും ഇപ്പോൾ യു.ഡി.എഫ്. സർക്കാരിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
