തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡണ്ട് ഉടൻ. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നല്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. എം എം ഹസന്, ജോസഫ് വാഴക്കന്, മുല്ലപ്പളളി രാമചന്ദ്രന് എന്നിവരാണ് പട്ടികയിലുളളത്. മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്കും മുല്ലപ്പളളിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. കര്‍ണാടക മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയശേഷം അന്തിമ ചര്‍ച്ച നടത്താനാണ് ദാരണ.
നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. എംപിമാരെയും എംഎല്‍എമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എംഎല്‍എമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നായിരുന്നു ഫ്ലക്സ് ബോര്‍ഡുകളില്‍ ഉണ്ടായിരുന്നത്.
പരമാവധി 55 വയസിനകത്തുള്ളവര്‍ തലപ്പത്തേക്ക് വരണമെന്നണ് നേതൃത്വത്തിന്റെ ആവശ്യം. മന്ത്രിസഭയില്‍ പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാനും ആലോചനയുണ്ട്.
