തിരുവനന്തപുരം: പിണറായി സർക്കാരിനെതിരേ സമരംനടത്തി കേസിൽ ഉൾപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പ്രവർത്തകരുടെ ജീവിതം ചോദ്യചിഹ്നമാണെന്നും അവർക്കും ജീവിക്കണമെന്നും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ്. സർക്കാരിലെ താത്കാലിക നിയമനങ്ങൾ, ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ, സർക്കാർ അഭിഭാഷകർ എന്നിവയിൽ ഡി.വൈ.എഫ്.ഐ., സംഘപരിവാർ ബന്ധമുള്ളവരെ കയറ്റിവെയ്ക്കുന്നെന്ന് ആരോപിച്ച് രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്. പ്രമേയവും അവതരിപ്പിച്ചു. സി.പി.എം. ഭരണകാലത്ത് ഡി.വൈ.എഫ്.െഎ. പ്രവർത്തകർക്ക് മിക്ക വകുപ്പുകളിലും താത്കാലിക നിയമനം നൽകി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ഇത്രനാളായിട്ടും അവരെല്ലാം സുഖമായി ജോലിയിൽ തുടരുകയാണ്. യൂത്ത് കോൺഗ്രസുകാർ തൊഴിലില്ലാതെ തെക്കുവടക്ക് നടക്കേണ്ടിവരുന്നു. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നുണ്ട്. അർഹരായ യൂത്ത് കോൺഗ്രസുകാരെ താത്കാലിക നിയമനങ്ങളിൽ പരിഗണിക്കണം. ഇല്ലെങ്കിൽ പരസ്യമായി പ്രതിഷേധിക്കേണ്ടിവരും. പ്രതിപക്ഷത്തിരുന്നപ്പോൾ അന്നത്തെ സർക്കാരിനെതിരേ ഒട്ടേറെ സമരങ്ങൾ ചെയ്തവരാണ് യൂത്ത് കോൺഗ്രസുകാർ. അതിനെതിരേയുള്ള നിരവധി കേസുകളുണ്ട്. ഈ കേസുകളുടെ നടത്തിപ്പ് ദേശീയ കമ്മിറ്റി ഏറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
യൂത്ത് കോൺഗ്രസുകാർക്കും ജീവിക്കണം
