കുവൈത്ത് : കുവൈത്തിലെ ആകെ പ്രവാസി ജനസംഖ്യയിലും സാധുതയുള്ള വിസകളുടെ എണ്ണത്തിലും തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) റിപ്പോർട്ട്. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡൻസി പെർമിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ ആകെ താമസ നിയമലംഘകരുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞ് 80,800-ൽ എത്തി നിൽക്കുകയാണ്. മുൻ വർഷം ഇത് 81,500 ആയിരുന്നു. നിലവിലുള്ള നിയമലംഘകരുടെ സ്റ്റാറ്റസ് ശരിയാക്കാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള കർശന നടപടികൾ ഫലം കാണുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ആകെ ലംഘകരുടെ എണ്ണം കുറയുമ്പോഴും, കഴിഞ്ഞ വർഷം മാത്രം പുതുതായി 11,700 താമസ നിയമലംഘനങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ൽ ഇത് 10,700 ആയിരുന്നു. പുതിയ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ തൊഴിലാളികളാണ്. തൊട്ടുപിന്നിൽ താൽക്കാലിക വിസയിലുള്ളവരുമുണ്ട്. ദേശീയത അടിസ്ഥാനമാക്കിയുള്ള കണക്കിൽ പുതിയ നിയമലംഘനങ്ങളിൽ 61.6 ശതമാനവും ഏഷ്യൻ പൗരന്മാരാണ്. അറബ് പൗരന്മാർ 3,800 കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.
കുവൈത്തിൽ പ്രവാസികൾ വർധിക്കുന്നു; റെഡിഡൻസി വിസകൾക്ക് ഹൈ ഡിമാന്റ്
