കുവൈത്ത് സിറ്റി : കുവൈത്തിലെ ഒരു പ്രമുഖ കരാർ കമ്പനിയുടെ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ഏകദെശം 1,64,000 കുവൈത്ത് ദിനാറാണ് കമ്പനിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത് . കേസിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി . രണ്ടു വർഷമായി ഇയാൾ രഹസ്യമായി തട്ടിപ്പ് നടത്തി വരുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാജ കമ്പനികളുടെ പേരിൽ ബില്ലുകൾ നിർമ്മിച്ചാണ് പ്രതി കമ്പനിയുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. കമ്പനി നടത്തിയ ഓഡിറ്റിംഗിലാണ് ഈ വിവരം പുറത്തുവന്നത്. സാമ്പത്തിക രേഖകളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനിയുടെ നിയമ മേധാവി മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു .
ഓഡിറ്റിംഗ് റിപ്പോർട്ടുകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പ്രതിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. വ്യാജ കമ്പനികളുടെ ഇൻവോയ്‌സുകളിൽ പ്രതി തന്നെയാണ് ഒപ്പിട്ടിരുന്നതെന്നും വ്യക്തമായി. പ്രതി കുറ്റം സമ്മതിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വിശ്വാസ വഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത പ്രതിയെ കൂടുതൽ നടപടികൾക്കായി അധികൃതർക്ക് കൈമാറി.
കമ്പനി ഫണ്ടിൽ നിന്നും പണം തട്ടി; കുവൈത്തിൽ പ്രവാസി പിടിയിൽ
