റിയാദ്: തങ്ങളുടെ സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി 36 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ റിയാദ് എയർ പദ്ധതിയിടുന്നതായി സൂചന. പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ബോയിങ് കമ്പനികളുമായി ഇതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏകദേശം ആറ് എയർബസ് എ350-1000 വലിയ വിമാനങ്ങളും, ബോയിങ് കമ്പനിയുടെ മുപ്പതോളം വിമാനങ്ങളുമാണ് റിയാദ് എയർ പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ലണ്ടനിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫാൻബറോ ഇന്റർനാഷണൽ എയർഷോയിൽ വെച്ച് ഈ വിമാനക്കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ റിയാദ് എയറോ വിമാന നിർമ്മാണ കമ്പനികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റിയാദ് എയറിന്റെ വളർച്ചയ്ക്ക് ഈ പുതിയ നീക്കം വലിയ ഊർജം പകരും. നിലവിൽ ഏഴ് ബോയിംഗ് 787 വിമാനങ്ങളുമായി ദുബൈ, ലണ്ടൻ ഉൾപ്പെടെ ഒൻപത് അന്താരാഷ്ട്ര നഗരങ്ങളിലേക്ക് കമ്പനി സർവീസ് നടത്തുന്നുണ്ട്. നേരത്തെ, 2023ൽ 39 ബോയിംഗ് വിമാനങ്ങളും 60ലധികം എയർബസ് വിമാനങ്ങളും വാങ്ങാൻ കമ്പനി കരാറിലേർപ്പെട്ടിരുന്നു. വിമാനങ്ങൾ കൃത്യസമയത്ത് നിർമിച്ച് നൽകുന്നതിൽ ബോയിങ് കമ്പനിക്കുണ്ടായ താമസം കാരണം റിയാദ് എയറിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കുറച്ചു വൈകിയിരുന്നു. എങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ എയർബസ് വിമാനങ്ങൾ കൂടി സ്വന്തമാക്കി ആഗോള വ്യോമയാന ഭൂപടത്തിൽ വലിയൊരു മുന്നേറ്റം നടത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.
