തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ബോഡി ലാംഗ്വേജ് ആണ് മുഖ്യമന്ത്രിക്കുള്ളതെന്ന മുൻ മന്ത്രി പി. രാജീവിന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി. പി. രാജീവ് ബുദ്ധിജീവിയും മികച്ച പ്രഭാഷകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ, ഞാൻ അങ്ങനെയല്ല, ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ.
എന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ലാത്തതുകൊണ്ടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സർക്കാർ പ്ലീഡർ നിയമനങ്ങൾ വർധിപ്പിച്ചുവെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പിണറായി സർക്കാരിന്റെ കാലത്തെ നിയമനങ്ങളുടെ കണക്ക് അവതരിപ്പിച്ചുകൊണ്ടാണ്ടായിരുന്നു മറുപടി. 2017-ൽ എ.കെ ബാലൻ നിയമമന്ത്രി ആയിരുന്ന കാലത്ത് അഞ്ച് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരേയും അഞ്ച് ഗവൺമെന്റ് പ്ലീഡർമാരേയും നിയമിച്ചു. പി. രാജീവ് നിയമമന്ത്രി ആയിരിക്കുമ്പോൾ മൂന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരേയും മൂന്ന് ഗവൺമെന്റ് പ്ലീഡർമാരേയും നിയമിച്ചു.
പതിനാറ് പേരെയാണ് പിണറായി വിജയന്റെ കാലത്ത് നിയമിച്ചത്. ഒരു നടപടി ക്രമങ്ങളും പാലിക്കാതെയായിരുന്നു ആ നിയമനങ്ങൾ. എന്നാൽ, ഞങ്ങൾ ഹൈക്കോടതിയിലെ കേസുകളും കോടതി മുറികളും കൂടിയപ്പോൾ എ.ജിയുടെ ഭാഗത്തുനിന്നുളള ശുപാർശയിലാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ചട്ട ലംഘനങ്ങളില്ലെന്നും എ.ജി, ഡിജിപി നിർദേശപ്രകാരമുളള നിയമനങ്ങളാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
