ഇടുക്കി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം മണി. വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും എം. എം മണി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം. കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലാതിരുന്നത് മറ്റിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ട് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ കുറവാണെങ്കിലും വൈദ്യുതി കിട്ടാനുണ്ട്. 40 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം. മഴ ഇല്ലാത്തതും സര്‍ക്കാര്‍ മാറിയതും അല്ല പ്രശ്‌നം. വിവരം വേണം, അത് മുഖ്യമന്ത്രി വി ഡി സതീശനും വകുപ്പ് മന്ത്രിക്കും കുറവാണെന്നും എം. എം മണി വിമര്‍ശിച്ചു.
അതേസമയം വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകള്‍. തിരുവനന്തപുരം വൈദ്യുതിഭവനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി. മഴ പെയ്യാത്ത സാഹചര്യത്തില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.
