ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് മന്ത്രി കെ. മുരളീധരന്‍. കൊടി കെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികളെന്നും ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ആര്‍ക്കുവെണമെങ്കിലും ഭക്ഷണം നല്‍കാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘സേവനം ചെയ്യുമ്പോള്‍ എന്തിനാണ് ബോര്‍ഡ്? കമ്മ്യൂണിറ്റി കിച്ചണാവുമ്പോള്‍ നമുക്ക് കൊണ്ട് കൊടുക്കാം. ഒരു കുഴപ്പവുമില്ല. ഞാന്‍ കുറച്ചുപേര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. അതിലിപ്പോള്‍ എന്റെ ഐഡന്റിറ്റിയുടെ ആവശ്യമില്ലല്ലോ. അതില്‍ എന്റെ പേരെഴുതിവെക്കേണ്ട കാര്യവുമില്ലല്ലോ. ബാനറും കൊടിയും വെച്ച് വിവാദമുണ്ടാക്കേണ്ട’, കെ മരളീധരൻ പറഞ്ഞു.നേരത്തെ മെഡിക്കൽ കോളജുകളിൽ സൗജന്യഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരൻ എംഎൽഎയുടെ പരാമർശം വലിയ വിവാദമായിരുന്നു.
ഇതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലർ മറന്നുപോകുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമർശിച്ചിരുന്നു.പൊതിച്ചോർ വിതരണം മഹത്തരം എന്ന ജി സുധാകരന്റെ പഴയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പരാമർശം വളച്ചൊടിച്ചെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം
