മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും. അയല്‍രാജ്യങ്ങളിലേക്ക് ഏറെ കാലത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിനെ ഇത്തരത്തില്‍ നയതന്ത്ര പ്രതിനിധിയായി അയക്കുന്നത്. ഹൈക്കമ്മീഷണറായി രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

യുപിഎ ഭരണകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ത്രിവേദിയുടെ നിയമനം ബംഗ്ലാദേശുമായുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ഇടപെടലിന് കൂടുതല്‍ ഗുണകരമാകും. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കാനാണ് ഈ നിയമനം പ്രധാനമായും ശ്രമിക്കുന്നത്. മുഹമ്മദ് യൂനുസിന്റെ കാലഘട്ടത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളാകുകയും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ വരികയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ ധാക്കയിലെ താരിഖ് റഹ്‌മാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ത്രിവേദിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. നയതന്ത്ര രംഗത്തെ ഉന്നത പദവികള്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി നീക്കിവെച്ചതല്ലെന്ന വ്യക്തമായ സൂചനകൂടിയാണിതെന്നാണ് വിലയിരുത്തല്‍. മുന്‍പ് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനെ സീഷെല്‍സിലെ ഹൈക്കമ്മീഷണറായി നിയമിച്ചതിന് സമാനമായ ഒരു നീക്കമാണിത്. അയല്‍രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളായി കരുത്തരായ വ്യക്തികളെ അയക്കുക എന്ന പുതിയ നയമാണ് ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *