ത്വാഇഫ്: സൗദിയിൽ മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 27-ന് മരണപ്പെട്ട കുട്ടിമാക്കൽ ജിജോ ജോസഫിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. നാലു മാസം മുമ്പ് അൽഹദ മിലിറ്ററി ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ മീനു ജോസഫിനൊത്ത് ത്വാഇഫിലെത്തിയതായിരുന്നു. താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. പിന്നീട് ത്വാഇഫ് കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ത്വാഇഫ് കെഎംസിസിയുടെ സഹായത്തോടെ ജിദ്ദയിൽ നിന്ന് എംബാമിങ് നടത്തിയ ശേഷം ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിച്ചു. ഭാര്യ മീനു ജോസഫ് മൃതദേഹത്തെ അനുഗമിച്ചു. നാട്ടിൽ സഹോദരൻ ടിന്റു പൗലോസും കുടുംബാംഗങ്ങളും ഒഐസിസിയുടെയും കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
സംസ്കാരം തിങ്കളാഴ്ച അഞ്ചിരി സെന്റ് മാർട്ടിൻ ഡി-പോറസ് പള്ളി സെമിത്തേരിയിൽ നടന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ പണം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അനുവദിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും ത്വാഇഫ് കെഎംസിസി സെൻട്രൽ കമ്മിറ്റിയാണ് സഹായം നൽകി. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഭാര്യ മീനു ജോസഫിനൊപ്പം അഷ്റഫ് താനാളൂർ, ഹമീദ് പെരുവള്ളൂർ, നിയാസ് ബാബ്റിയ്യ, മുഹമ്മദ് സ്വാലിഹ് എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
