മലപ്പുറം: മുൻ മന്ത്രി എം.ബി രാജേഷിന് എതിരെ വിമർശനവുമായി മന്ത്രി എ. പി അനിൽകുമാർ. എം.ബി രാജേഷ് മന്ത്രിയായിരുന്ന സമയത്ത് പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നുമാണ് എ. പി അനിൽകുമാറിന്റെ വിമർശനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്. എന്നാൽ, അത് കൊടുത്തില്ല. ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണ്. എന്നിട്ടാണ് എം. ബി രാജേഷ് യുഡിഎഫിനെ വിമർശിക്കാൻ എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാർ വന്നതിന് ശേഷമാണ് ഫണ്ടുകൾ നൽകി തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് കേസിലും മന്ത്രി പ്രതികരിച്ചു. വഖഫ് റവന്യൂ വകുപ്പിന്റെ കീഴിലല്ലെന്നും അതുകൊണ്ട് റവന്യൂ വകുപ്പ് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് വിഷയത്തിൽ ചെയ്യാനുള്ളതെല്ലാം എൽഡിഎഫ് കാലത്ത് ചെയ്തു. കോൺഗ്രസ് വന്നതിനുശേഷം ബോർഡ് വിഷയത്തിൽ ശക്തമായ നിലപാടെടുത്തു. ഹർജിക്കാർക്ക് ഒപ്പം നിന്നിട്ടില്ലെന്നും സെൻട്രൽ ആക്ട് മാത്രമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
