മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും. ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്.
കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയായണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ പ്രതികരിച്ചു.പ്രാഥമിക പരിശോധന തുടരുകയാണെന്നും ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും എൻഫോഴ്സ്മെന്റ് RTO വ്യക്തമാക്കി. അതേസമയം, അപകടത്തിൽ മരിച്ച കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവിന്റെ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാവിലെ 8 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു. ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് വൈഷ്ണവും സഹോദരൻ വൈശാഖും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വൈശാഖിനും പരുക്കേറ്റിരുന്നു. പരുക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
