തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ സമരത്തെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. നീറ്റ് ക്രമക്കേടിനെതിരെ സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോപത്തിന് ഐക്യദാർഢ്യം അറിയിച്ച് പങ്കെടുത്തതിന് പിന്നാലെ രഞ്ജിനിക്ക് സമൂഹമാധ്യമങ്ങളിൽ വലതുപക്ഷ ഹാൻഡിലുകളിൽ നിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കൂടാതെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ എന്തുകൊണ്ടാണ് പിന്തുണക്കാത്തത്തെന്നും രഞ്ജിനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രഞ്ജിനി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
ഡൽഹിയിലായാലും കേരളത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും, അർഹതപ്പെട്ട ഒരു വിഷയവും കേൾക്കാതെ പോകരുത് എന്നാണ് തന്റെ കുറിപ്പിലൂടെ രഞ്ജിനി വ്യക്തമാക്കുന്നത്. വിഷയത്തെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം തന്റെ ശബ്ദം നല്ലൊരു മാറ്റത്തിന് കാരണമാകാൻ സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളോടൊപ്പം നിൽക്കാൻ താൻ തികച്ചും സന്നദ്ധയാണെന്നും രഞ്ജിനി കുറിപ്പിലൂടെ സൂചിപ്പിച്ചു.
