പാകിസ്താൻ പൗരനുമായി ഫോൺവഴി ബന്ധപ്പെട്ടു; ബേപ്പൂരിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

ബേപ്പൂർ: മൊബൈൽഫോണിലൂടെ പാകിസ്താൻ പൗരനുമായി സംസാരിച്ച പശ്ചിമബംഗാൾ സ്വദേശിയും യൂട്യൂബറുമായ മത്സ്യത്തൊഴിലാളി പിടിയിലായി. ഹിരൺദാസ് (44) എന്നയാളെയാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ്റ് പോലീസും ബേപ്പൂർ കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേപ്പൂർ മത്സ്യബന്ധന തുറമുഖം ആസ്ഥാനമായി കടലിൽ പോവുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും മൊബൈൽഫോൺ അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

ഹിരൺദാസിന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ ഫോണിലേക്ക് പാകിസ്താനിൽനിന്ന് ഒരാൾ വിളിച്ചതായും വീഡിയോയിൽ സംവാദം നടത്തിയതായും പോലീസ് കണ്ടെത്തിയത്. ഓടക്കുഴൽ വായനയിൽ വിദഗ്ധനായ ഹിരൺദാസിന് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. 45,000-ത്തിൽപ്പരം പേർ ഇയാളുടെ ചാനൽ പിൻതുടരുന്നതായും അധികൃതർ പരിശോധനയിൽ കണ്ടെത്തി. ഇക്കൂട്ടത്തിലാണ് പാകിസ്താനിൽ നിന്നെത്തിയ ഫോൺകോളും ശ്രദ്ധയിൽപ്പെട്ടത്. ഇടയ്ക്കിടെ ഒരാൾ ‘ഹായ്’ എന്ന് പറഞ്ഞ് സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും, അയാളെ സംബന്ധിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നുമാണ് അധികൃതർ ചോദ്യം ചെയ്തപ്പോൾ ഹിരൺദാസ് പറഞ്ഞത്. ബേപ്പൂർ മറൈൻ എൻഫോഴ്സസ്മെന്റ് എസ്.ഐ. ടി.കെ. രാജേഷ്, സി.പി.ഒ. ശ്രീരാജ്, എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്, ബേപ്പൂർ കോസ്റ്റ്ഗാർഡ് സ്റ്റേഷൻ പ്രധാൻ അധികാരി എൻ. പ്രദീപ്കുമാർ, പെറ്റി ഓഫീസർ ശ്രീജ എന്നിവർ ചേർന്നാണ് ഹിരൺദാസിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *