കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും തേടും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖകള്‍ കൈമാറാത്ത സാഹചര്യത്തിലാണ് നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, ലൈഫ് മിഷന് സെക്രട്ടറി യു വി ജോസ് എന്നിവരെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം. കേസില്‍ ഏഴാം പ്രതിയാണെങ്കിലും സിബിഐ സമര്‍പ്പിച്ച ആദ്യകുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേര് ഉണ്ടായിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐ നീക്കം.
ലൈഫ് മിഷന് അഴിമതിക്കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കെതിരെയായിരുന്നു സിബിഐ കുറ്റപത്രം. പ്രളയബാധിതര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നാല് കോടി രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ചട്ടങ്ങള്‍ മറികടന്ന് വിദേശ സംഭാവന സ്വീകരിച്ചെന്നും ടെന്‍ഡര്‍ ഇല്ലാതെ യുണിടെക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട പരാതി. ഈ പരാതിയില്‍ അന്വേഷണം നടത്തിയാണ് സിബിഐ ആദ്യഘട്ട കുറ്റപത്രം എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.
യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി ലൈഫ് മിഷന് ഒപ്പുവച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ നാല് കോടി പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തുവെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. പുറമേ യുണിടേക് ഉടമയായ സന്തോഷ് ഈപ്പന് അഞ്ച് കോടി കൈക്കലാക്കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ഉണ്ട്. സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സന്തോഷ് ഈപ്പന്റെ കമ്പനിയായ സെയ്ന് വെന്‍ചേഴ്സ് രണ്ടാംപ്രതിയും ലൈഫ് മിഷന് മൂന്നാം പ്രതിയുമാണ്. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് മറ്റു പ്രതികള്‍.
