കൽപ്പറ്റ: മുത്തങ്ങയിൽ ഒരു വെടിവെപ്പിലേക്ക് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് ആദിവാസി നേതാവ് സികെ ജാനു. വെടിവെപ്പിൽ ആദിവാസി യുവാവ് ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കാത്തത് ആദിവാസി വിഭാഗങ്ങളോടുള്ള വിവേചനമെന്ന് സി കെ ജാനു. തികച്ചും ജനാധിപത്യരീതിയിൽ നടത്തിയ സമരമായിരുന്നു മുത്തങ്ങ ഭൂസമരമെന്നും സി കെ ജാനു പറഞ്ഞു.
സമരത്തിനിടെ ജോഗിയും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ആദിവാസി വിഭാഗങ്ങളിൽ ഉള്ളവർ ആരും ആരെയും കൊലപ്പെടുത്തില്ല. സാധാരണ സമരങ്ങളെ നേരിടുന്നതിലും വ്യത്യസ്തമായ പൊലീസ് നടപടിയാണ് മുത്തങ്ങയിൽ അരങ്ങേറിയത്. ജോഗി വെടികൊണ്ടാണ് കൊല്ലപ്പെടുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ മാത്രമാണ് കേസ് ഫയൽ ചെയ്തത്. ആദിവാസികൾ തിരിച്ചു കൊല്ലുന്ന ഒരു നടപടി സ്വീകരിച്ചിരുന്നെങ്കിൽ നൂറ്റാണ്ടുകളായി ആദിവാസികൾ അനുഭവിച്ച പീഡനത്തിന് ഇവിടെ ആരും ബാക്കിയുണ്ടാകില്ലായിരുന്നുവെന്ന് സികെ ജാനു പറഞ്ഞു.
ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന് വരാനിരിക്കെയാണ് സികെ ജാനുവിന്റെ പ്രതികരണം. കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദനാണ് ഒന്നാം പ്രതി. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ.പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.
