കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണൻ തുടരും. ബി. ഉണ്ണികൃഷ്ണനും സിബി മലയിലും തുടരണം എന്ന് ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങളാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുകയാണെന്ന് ബി. ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു.
18 വർഷമായി സംഘടനയുടെ അമരത്തുള്ള താൻ ഇനി ആ പദവിയിൽ തുടരുന്നത് ശരിയല്ലെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള നിലപാടാണ് ബി. ഉണ്ണികൃഷ്ണൻ സ്വീകരിച്ചത്. അധികാരം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് സംഘടനാ സംവിധാനത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ സംഘടന ഇപ്പോൾ കടന്നുപോകുന്ന നിർണ്ണായക ഘട്ടത്തിൽ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വം അനിവാര്യമാണെന്ന് ജനറൽ കൗൺസിൽ വിലയിരുത്തി. പുതിയ തലമുറയിലേക്ക് നേതൃത്വം കൈമാറാൻ ഉചിതമായ സമയം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്.
