റിയാദ്: രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഈ വർഷത്തെ മൂന്നാമത്തെ ഗോതമ്പ് ഇറക്കുമതി ടെൻഡർ സൗദി പുറപ്പെടുവിച്ചു . ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ടെൻഡർ പുറപ്പെടുവിച്ചത്. വിവിധ ഘട്ടങ്ങളിലായി ആകെ 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി വിതരണം പൂർത്തിയാക്കേണ്ട ഈ ഗോതമ്പ്, 12 കപ്പലുകളിലായി വിവിധ സൗദി തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. 5 കപ്പലുകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിലും , 5 എണ്ണം യാംബു കൊമേർഷ്യൽ പോർട്ടിലുമായാണ് ചരക്കുകൾ ഇറക്കുന്നത് . ബാക്കിയുള്ള രണ്ട് കപ്പലുകൾ ജിസാൻ തുറമുഖത്തുമെത്തും. കൃത്യമായ പ്ലാനിങ്ങിലൂടെ രാജ്യത്തെ ഭക്ഷ്യലഭ്യതയും വിതരണവും സുഗമമായി ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഉദ്ദേശമെന്ന് അധികൃതർ വ്യക്തമാക്കി.
