ചരിത്രനേട്ടം, ധോണിയുടെ ഐപിഎല്‍ റെക്കോർഡ് തകർത്ത് റിങ്കു സിംഗ്

ലക്നൗ: ഐപിഎല്ലിൽ ഇതിഹാസ താരം എം.എസ് ധോണിയുടെ 15 വർഷം പഴക്കമുള്ള ചരിത്ര റെക്കോർഡ് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ്. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെയാണ് ഐപിഎൽ ചരിത്രത്തിലെ അപൂർവ്വ നേട്ടം റിങ്കു സിം​ഗ് സ്വന്തം പേരിലാക്കിയത്. ഐപിഎല്ലിൽ ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡാണ് റിങ്കു സിംഗ് ലക്നൗവിനെതിരെ തിരുത്തിക്കുറിച്ചത്. 2011-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈക്ക് വേണ്ടി ധോണി പുറത്താകാതെ നേടിയ 70 റൺസ് എന്ന റെക്കോർഡാണ് 15 വർഷത്തിന് ശേഷം ലക്നൗവിനെതിരെ 51 പന്തിൽ പുറത്താകാതെ 83 റൺസെടുത്ത റിങ്കുവിന് മുന്നിൽ വഴിമാറിയത്.

ടീം വലിയ തകർച്ച നേരിട്ട ഘട്ടത്തിലാണ് റിങ്കു ക്രീസിലെത്തിയത്. സുനിൽ നരെയ്നുമൊത്ത് റിങ്കു പടുത്തുയര്‍ക്കിയ 62 റണ്‍സ് കൂട്ടുകെട്ടാണ് കൊൽക്കത്തയെ 155 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദിഗ്‌വേഷ് റാത്തിയെറിഞ്ഞ അവസാന ഓവറില്‍ റിങ്കു പറത്തിയ നാലു സിക്സുകൾ മത്സരത്തില്‍ നിര്‍ണായകമായി. ഐപിഎല്‍ കരിയറിലെ മികച്ച സ്കോർ നേടിയ റിങ്കു മത്സരത്തിൽ 5 ക്യാച്ചുകളും എടുത്തു. ഒടുവിൽ സൂപ്പർ ഓവറിലെ വിജയ റൺസ് പിറന്നതും റിങ്കുവിന്റെ ബാറ്റിൽ നിന്നായിരുന്നു. സൂപ്പർ ഓവറിലൂടെ നേടിയ വിജയം കൊൽക്കത്തയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മത്സരത്തിലെ വിജയത്തോടെ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കൊൽക്കത്ത മുന്നേറി.

Leave a Reply

Your email address will not be published. Required fields are marked *