ക്രൂസ് കപ്പലിലെ മൂന്ന് മരണത്തിന് കാരണം ഹാന്‍റാ വൈറസ് ; ചികിത്സ വൈകിയാൽ മരണം ഉറപ്പ്

ആംസ്റ്റര്‍ഡാം: നെതർലാന്‍റ്സ് ആസ്ഥാനമായുള്ള ആഡംബര ക്രൂസ് കപ്പലിൽ മൂന്ന് ജീവനക്കാർ മരിച്ചതിന് പിന്നിൽ ഹാന്‍റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലുണ്ടായിരുന്ന നാല് പേരെ ഗുരുതരാവാസ്ഥയിൽ ജോഹന്നാസ്‌ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്‍റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ആഡംബര കപ്പലിൽ 7 ഹാന്‍റാ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2026 മെയ് 4 വരെ, ഏഴ് ഹാന്റാവൈറസ് കേസുകൾ സ്ഥിരീകരിച്ചതായും ഇതിൽ മൂന്ന് പേർ മരിച്ചതായും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ഒരാൾ അതീവ ഗുരുതരാവസ്ഥയിലുമാണെന്നും മൂന്ന് പേർ നേരിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാന്‍റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെയ്ക്കടുത്താണ് ആഡംബര ക്രൂസ് കപ്പൽ ഉണ്ടായിരുന്നത്.

എലികളാണ് ഹാന്റാവൈറസ് പടർത്തുന്നത്. ഭക്ഷ്യധാന്യങ്ങളിലൂടെയും മറ്റും എലികളിൽ നിന്നും പടരുന്ന ഒരു വൈറസ് രോഗമാണ് ഹാൻ്റാ വൈറസ്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റാ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്‍റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിൻ്റെ മരണനിരക്ക് ഏകദേശം 40% ആണ്.

രോഗബാധയേറ്റാൽ സാധാരണയായി ഒന്ന് മുതൽ 8 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. സാധാരണ പനിക്കുസമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ശക്തമായ പേശി വേദന (പ്രത്യേകിച്ച് നടുവ്, തുട, തോളുകൾ എന്നിവിടങ്ങളിൽ) അനുഭവപ്പെടും. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും. ഹാന്റാ വൈറസിന് നിലവിൽ പ്രത്യേക വാക്സിനുകളോ ചികിത്സയോ ലഭ്യമല്ല എന്നത് മരണ നിരക്ക് കൂടാൻ കാരണമാകും. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം. എലികളെ നിയന്ത്രിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികൾ വരാൻ സാധ്യതയുള്ള മാളങ്ങളും വിടവുകളും അടയ്ക്കുക. ഭക്ഷണസാധനങ്ങൾ എലികൾക്ക് എത്താൻ കഴിയാത്ത വിധം അടച്ചുസൂക്ഷിക്കുക. എലിവിസർജ്യം വൃത്തിയാക്കുമ്പോൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക. ബ്ലീച്ചിങ് പൗഡറോ അണുനാശിനിയോ ഉപയോഗിച്ച് പ്രദേശം വൃത്തിയാക്കുക എന്നിവ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *