അഴിമതി കേസ്; ചൈനയിൽ മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ

ബെയ്ജിങ്: അഴിമതിക്കേസിൽ ചൈനയിലെ മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിൻപിങ് സർക്കാർ ഉത്തരവിട്ടു. വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനുമാണ് ശിക്ഷ വിധിച്ചത്. മുൻ മന്ത്രിമാരെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈനിക-രാഷ്ട്രീയ മേഖലകളിൽ ദീർഘകാലമായി നടത്തിവരുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള നിർണ്ണായകവും നാടകീയവുമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ.

2024-ലാണ് പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫുവിനെതിരെ അന്വേഷണം ആരംഭിച്ചതും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കൂടാതെ, സൈനിക നിയമനങ്ങളിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടതായും ആരോപണമുണ്ട്. ചൈനയുടെ കരുത്തുറ്റ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ അംഗമായിരുന്ന ലി 2023-ൽ പെട്ടെന്ന് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനാകുകയും പിന്നീട് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയുമായിരുന്നു.

ലി ഷാങ്ഫുവിന്റെ മുന്നോടിയായി പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചിരുന്ന വേ ഫെംഗെയ്ക്കും സമാനമായ അഴിമതി ആരോപണങ്ങളെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് നടത്തുന്ന ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണിതെന്നാണ് വിവരം. കഴിഞ്ഞ വർഷം മാത്രം സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ഹേ വെയ്‌ഡോങ് ഉൾപ്പെടെയുള്ള ഒമ്പത് പ്രമുഖ ജനറൽമാരെയാണ് അഴിമതിയും അച്ചടക്ക ലംഘനവും ആരോപിച്ച് സൈന്യത്തിൽ നിന്ന് പുറത്താക്കിയത്. ഷി ജിൻപിങ്ങിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളിൽ മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാംഗ് ഉൾപ്പെടെയുള്ള പ്രമുഖർക്കും നേരത്തെ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *