ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ രംഗത്ത്. തമിഴ്നാടിനെയും ജനങ്ങളുടെ തീരുമാനത്തെയും അപമാനിക്കുന്ന നിലപാടാണ് ഗവർണറുടേതെന്ന് കമൽഹാസൻ കുറ്റപ്പെടുത്തി. 108 സീറ്റുകളുള്ള ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന് പറയുന്നത്.
തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. എന്റെ സഹോദരനായ എം.കെ സ്റ്റാലിന് പറഞ്ഞത് ഞങ്ങള്‍ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുമെന്നുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാന്‍ മാനിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെയ്ക്കെപ്പമായിരുന്നു കമല്ഹാസന്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം 108 സീറ്റുകളാണ് നേടിയത്. അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കുന്നത് ജനവിധിയെ മാനിക്കാത്തതിന് തുല്യമാണ്. തെരഞ്ഞെടുക്കപ്പെട്ട 233 പേര്‍ക്ക് ഇപ്പോഴും സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. ഇത് സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ജനാധിപത്യത്തിന് ദോഷമാണ്. എസ് ആർ ബൊമ്മൈ കേസില്‍ സുപ്രീം കോടതി വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ് അല്ലാതെ രാജ് ഭവനിലല്ല എന്ന്. ഞാന്‍ സംസാരിക്കുന്നത് പാര്‍ട്ടി പൊളിറ്റിക്സ് അല്ല. ഇത് ഇന്ത്യന്‍ ജനതയുടെ പൊളിസിയുടെ ശബ്ദമാണ്. തമിഴ്നാട്ടിലെ ജനങ്ങളുടെ വിധി മാനിക്കണമെന്നും കമല്‍ ഹാസന് കുറിച്ചു.
