കോഴിക്കോട്: മന്ത്രിമാരെ തീരുമാനിക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കെ കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. എൽഡിഎഫ് 10 വർഷം കാസർകോട് ജില്ലയെ അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണം. അല്ലെങ്കിൽ അത് വോട്ടർമാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹീൻ ഹാജി (മുസ്‌ലിം ലീഗ്) സന്ദീപ് വാര്യർ, കെ.നീലകണ്ഠൻ (കോൺഗ്രസ്) എന്നിവരാണ് കാസർകോട് ജില്ലയിൽ നിന്നുള്ള യുഡിഎഫ് എംഎൽഎമാർ. എ.കെ.എം അഷ്‌റഫിനെ പരിഗണിക്കുന്നത് സംബന്ധിച്ച് ലീഗിൽ ചർച്ച നടക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
