ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സി.ജോസഫ് വിജയ് എടുക്കുന്ന തീരുമാനങ്ങളും നടപടികളും ചർച്ചകളിൽ ഇടം നേടിയിരുന്നു. അത്തരത്തിലൊരു നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ചതിനാൽ ഹൈക്കോടതി ജഡ്ജി പദവി ലഭിക്കാതിരുന്ന അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചിരിക്കുകയാണ് വിജയ് സർക്കാർ. ആർ ജോൺ സത്യനെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
2022 ൽ ജസ്റ്റിസ് വിക്ടോറിയ ഗൗരിക്കൊപ്പം ജോൺ സത്യനെയും മദ്രാസ് ഹൈക്കോടതിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ മോദിയെ വിമർശിച്ച് ലേഖനം എഴുതി എന്ന ഐബി റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ജോൺ സത്യൻ നിഷ്പക്ഷനും സത്യസന്ധനും യോഗ്യനും ആണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ശുപാർശ നൽകുകയും കേന്ദ്രത്തിന് നൽകിയ കത്ത് പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കേന്ദ്രം വഴങ്ങിയിരുന്നില്ല. സത്യന്റെ നിയമനത്തിനെതിരെ ഹിന്ദു മുന്നണിയും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷത്തിന് വേണ്ടിയുള്ള സർക്കാരാണ് നരേന്ദ്ര മോദി സർക്കാരെന്നായിരുന്നു ആർ. ജോൺ സത്യന്റെ വിമർശനം.
