മുംബൈ: മുംബൈ വിമാനത്താവളത്തിൽ മിന്നൽ പണിമുടക്ക്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ എഐഎഎസ്എൽ ജീവനക്കാർ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മിന്നൽ സമരം നടത്തിയത്. ഇതേത്തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കുടുങ്ങുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള 15-ഓളം വിമാനങ്ങൾ 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനം ലാൻഡ് ചെയ്ത ശേഷം ഒരു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഗ്രൗണ്ട് സ്റ്റാഫ് ഇല്ലാത്തതിനാൽ വിമാനത്തിന്റെ വാതിൽ തുറക്കാനോ ഗോവണി എത്തിക്കാനോ സാധിക്കാത്തതായിരുന്നു കാരണം.
ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധിച്ചത്. തങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായ ഏജൻസിയുടെ ജീവനക്കാർ നടത്തിയ സമരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചതായി കമ്പനി അറിയിച്ചു. സമരം കാരണം ലഗേജുകൾ കൈമാറുന്ന പ്രക്രിയയും തടസ്സപ്പെട്ടു. പല യാത്രക്കാർക്കും ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞാണ് തങ്ങളുടെ ബാഗുകൾ തിരികെ ലഭിച്ചത്. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, മാനേജ്‌മെന്റ് ജീവനക്കാരുമായി ചർച്ച നടത്തുകയും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. ഇതോടെ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായിത്തുടങ്ങി.
