തിരുവനന്തപുരം: ഗൺമാൻമാരുടെ മർദ്ദനത്തിൽ വധശ്രമക്കുറ്റം ചുമത്തണമെന്ന് എംഎൽഎ എ ഡി തോമസ്. അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ട എഡിജിപി എം ആർ അജിത്കുമാരിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും എ ഡി തോമസ് പറഞ്ഞു. നീതിപൂർവ്വമായ നടപടി പ്രതീക്ഷിക്കുന്നു. എസ്ഐടി അന്വേഷണത്തിൽ വലിയ പ്രതീക്ഷയുണ്ട്. കൂടുതൽ പേരെ പ്രതിചേർത്ത് റിപ്പോർട്ട് നൽകിയതിൽ സന്തോഷമെന്നും എ ഡി തോമസ് കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വധശ്രമമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് സൂചന. അഞ്ച് പേരെ പ്രതിചേർത്തുള്ള പ്രാഥമിക റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വകുപ്പുകൾ ചേർത്തിട്ടില്ല. നിലവിൽ സർവ്വീസിലുള്ള അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്കും എസ്ഐടി ഉടൻ ശിപാർശ നൽകും. മുൻ എഡിജിപി എംആർ അജിത്കുമാർ ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണവും എസ്ഐടി പരിശോധിക്കുന്നുണ്ട്. കേസ് അട്ടിമറിച്ചതുൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാവും അന്തിമ റിപ്പോർട്ട് കോടതിയിലും സർക്കാരിലും സമർപ്പിക്കുക.
