തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്താകെ ഇന്നലെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. കാസർഗോഡ് ആദൂരിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരണപ്പെട്ടു. തൃശ്ശൂർ മണലൂരിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് വിഷ്ണു എന്ന യുവാവാണ് മരിച്ചത്. എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയിൽ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീൽ എന്ന വിദ്യാർത്ഥിയും വെള്ളത്തിൽ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവാനന്ദ് എന്നിവരാണ് പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ജീവൻ വെടിഞ്ഞത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ വലിയ തോതിലുള്ള ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
