കോഴിക്കോട്: നാട്ടിൽ എതാൻ കഴിയുമെന്ന് കരുതിയില്ലെന്ന് 20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം തിരിച്ചത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം. 18 വർഷം ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണ് പ്രതീക്ഷ വന്നത്. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അബ്ദുൽ റഹീം പറഞ്ഞു നിയമ പോരാട്ടവും ഫണ്ട് ശേഖരണവും നടക്കുന്നത് അറിഞ്ഞിരുന്നു. നിയമ സംവിധാനങ്ങൾക്ക് നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു.
മാത്രമല്ല, നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ടെന്ന് അബ്ദുൽ റഹീം പറഞ്ഞു. ഒരു വർഷം മുമ്പ് പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി. പുറംലോകം കാര്യമായി ഇതേക്കുറിച്ച് അറിഞ്ഞില്ല. മലയാളി എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിച്ചു. 60 പേർ ആണ് സെല്ലിൽ ഉണ്ടായിരുന്നത്. തന്നേക്കാൾ കൂടുതൽ കാലം ജയിലിൽ കഴിയുന്നവർ ഉണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട സ്വദേശി ഉണ്ട്. ജയിലിൽ തന്നെ ഒരുപാട് ആളുകൾ സഹായിച്ചു. നാട്ടിൽ എത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അബ്ദുൽ റഹീം പറഞ്ഞു.
