ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദില്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച പാക് വ്യോമ സേന ക്യാപ്റ്റനെ വെടിവെച്ച് കൊലപ്പെടുത്തി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അസിം താരിഖാണ് കൊല്ലപ്പെട്ടത്. മര്‍ഗല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷഹീന്‍ ചൗക്കിലാണ് സംഭവം നടന്നതെന്ന് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം നടന്ന 9th അവന്യു എന്നയിടത്ത് കൂടി അസിം കടന്നുപോകുമ്പോഴാണ് ഒരാള്‍ ബലം പ്രയോഗിച്ച് തന്റെ വാഹനത്തിലേക്ക് ഒരു യുവതിയെ കയറ്റാന്‍ ശ്രമിക്കുന്നത് കണ്ടത്. പിന്നാലെ അസിം ഇയാളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടയിൽ യുവതി റോഡിന്റെ മറുവശത്തേക്ക് കടക്കുകയും ചെയ്തു. ഇതിനിടെയാണ് അക്രമി അസഭ്യം പറഞ്ഞുകൊണ്ട് അസിമിന് നേരെ വെടിയുതിര്‍ത്തത്. സാരമായി പരിക്കേറ്റ അസിം സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി ഓടിരക്ഷപ്പെട്ടു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ സഹപ്രവര്‍ത്തകനാണ് പ്രതിയെന്ന അന്വേഷണത്തില്‍ വ്യക്തമായി. ഇയാൾ ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം വഴിമാറി സഞ്ചരിക്കാന്‍ ശ്രമിച്ചതാണെന്നാണ് യുവതിയുടെ മൊഴി. യുവതി എതിര്‍ത്തതോടെയാണ് ബലപ്രയോഗം ഉണ്ടായത്. ഇതിനിടെയാണ് അസിം സംഭവത്തില്‍ ഇടപെട്ടത്. സംഭവത്തിൽ പാകിസ്താന്‍ ഫെഡറല്‍ ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇസ്ലാമാബാദ് പൊലീസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
