റിയാദ്: സുഡാന്റെ സുസ്ഥിരതയും വെടിനിർത്തലുമാണ് തങ്ങളുടെ പ്രഥമ മുൻഗണനയെന്നും രാജ്യത്തിന്റെ ഐക്യത്തെയും സ്ഥാപനങ്ങളെയും തകർക്കുന്ന യാതൊരു നീക്കങ്ങളെയും അംഗീകരിക്കില്ലെന്നും സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് അൽ വാസിൽ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സുഡാനിലെ ആഭ്യന്തര പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണേണ്ടത് രാഷ്ട്രീയ ചർച്ചകളിലൂടെ സുഡാൻ ജനത തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഡാനിൽ തുടരുന്ന കടുത്ത ആഭ്യന്തര യുദ്ധവും സുരക്ഷാ തകർച്ചയും മാനുഷിക പ്രതിസന്ധിയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് എത്തിയതായി സൗദി ചൂണ്ടിക്കാട്ടി. മുമ്പ് ഒപ്പുവെച്ച ജിദ്ദ ഉടമ്പടികളിലെ വാഗ്ദാനങ്ങളും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും നടപ്പാക്കുന്നതിൽ ഇരുവിഭാഗങ്ങളും പരാജയപ്പെട്ടതാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയത്.
സുഡാനിലെ വെടിനിർത്തൽ പ്രഥമ പരിഗണന
