റിയാദ്: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് പുതിയ കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിന്റെ ഭാഗമായാണ് പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് യാത്രക്കാർക്ക് കൈവശം വെക്കാവുന്ന പണത്തിന്റെയും സ്വർണത്തിന്റെയും പരിധി കുറച്ചു. 40,000 സൗദി റിയാലിൽ അധികം മൂല്യമുള്ള സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശം വെക്കുന്ന യാത്രക്കാർ കസ്റ്റംസ് അധികൃതർക്ക് മുമ്പാകെ ഇത് വെളിപ്പെടുത്തുകയും രേഖാമൂലം ഡിക്ലറേഷൻ സമർപ്പിക്കുകയും വേണം. മുമ്പ് ഇതിന്റെ പരിധി 60,000 റിയാലായിരുന്നു.
വെളിപ്പെടുത്തുന്ന വസ്തുക്കളുടെ മൂല്യം തെളിയിക്കുന്നതിനായി വാങ്ങിയതിന്റെ രസീതുകളോ ഇൻവോയിസുകളോ ഹാജരാക്കേണ്ടതുണ്ട്. കൊണ്ടുവരുന്ന വസ്തുക്കൾ വാണിജ്യപരമായ ആവശ്യത്തിനുള്ളതാണെന്ന് കസ്റ്റംസ് അധികൃതർക്ക് ബോധ്യപ്പെട്ടാൽ, ഏകീകൃത കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടികൾ സ്വീകരിക്കും. സൗദി സകാത്ത്, ടാക്സ് ആൻറ് കസ്റ്റംസ് അതോറിറ്റിക്ക് സംശയാസ്പദമായതോ വെളിപ്പെടുത്താത്തതോ ആയ പണമോ ലോഹങ്ങളോ 72 മണിക്കൂർ വരെ തടഞ്ഞുവെക്കാനും ഇവ കണ്ടുകെട്ടാനും പിഴ ചുമത്താനും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും പുതിയ നിയമം പൂർണ അധികാരം നൽകുന്നു.
