രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ആശങ്കകൾക്കൊടുവിൽ രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്.

നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരുന്നതും കടുത്ത വിലവര്‍ധനവും കാരണം കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു.

എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാറുകയും വില കുറയുകയും ചെയ്യുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ വീണ്ടും തുറക്കാനാകും എന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും എല്‍പിജി ശേഖരം കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് എല്‍പിജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. വില കൂടി കുറയുന്നതോടെ രാജ്യത്തെ വാണിജ്യ എല്‍പിജി വിതരണം സാധാരണ നിലയിലാകുമെന്നാണ് കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *