പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഎം-സിപിഐ ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് അടക്കമുള്ള ആലോചനയിലാണ് സിപിഐ. ഇന്നത്തെ ചർച്ച പൊളിഞ്ഞെങ്കിലും സമവായ നീക്കങ്ങൾ ഇനിയും തുടരും.

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം അതിരൂക്ഷം. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആദ്യം വ്യക്തമാക്കിയത് മാധ്യമങ്ങൾക്ക് മുന്നിലാണ്. ഇക്കാര്യത്തിൽ സിപിഎമ്മിന് വഴങ്ങരുതെന്ന കർശന സമ്മർദ്ദം ബിനോയ് വിശ്വത്തിന് പാർട്ടിക്കകത്ത് നിന്നുണ്ട്. സെക്രട്ടറി തല ചർച്ചക്ക് എകെജി സെന്‍ററിലെത്തി മടങ്ങുമ്പോൾ പക്ഷെ കാര്യങ്ങളത്ര പന്തിയല്ല.

നിലപാടിൽ വിട്ടുവീഴ്ചക്കില്ലാതെ സിപിഎമ്മും സിപിഐയും. ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു. സിപിഐ ആവശ്യപ്പെടുന്ന പദവി നൽകാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. എന്നാൽ, ഇതുവരെ എൽഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ലെന്നും അതിനാല്‍ പിന്നോട്ട് പോകേണ്ടെന്നുമാണ് സിപിഐ നിലപാട്. ചർച്ച വിജയിച്ചില്ലെന്ന് ബിനോയ്‌ വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി. എല്‍ഡിഎഫിൽ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഎമ്മും കൊടുക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. സിപിഎമ്മും ആ നിലപാട് സ്വീകരിക്കണമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. എന്തുകൊണ്ട് പദവി നൽകില്ലെന്ന് സിപിഎം പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *