തിരുവനന്തപുരം: പാർട്ടിക്കാരോടും ജനങ്ങളോടും മാന്യമായി ഇടപെടുന്നതിൽ രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ ഓഫിസുകൾക്കു വീഴ്ച പറ്റിയെന്നു സിപിഎമ്മിന്റെ ഏറ്റുപറച്ചിൽ. കീഴ്ഘടകങ്ങളിൽനിന്നുള്ള വിമർശനത്തിൽ ഏതെല്ലാം മന്ത്രിമാരെന്നു ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആരുടെയും പേരെടുത്തു പറയാതെയാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഇതു സമ്മതിച്ചത്. പ്രശ്നം ശ്രദ്ധയിൽപെട്ടപ്പോൾ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം വിളിച്ചുചേർത്തെങ്കിലും പൂർണമായും മാറ്റമുണ്ടാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ പൊതുവിൽ എൽഡിഎഫിന് എതിരായിരുന്നു. പ്രധാന കാരണം വെള്ളാപ്പള്ളി നടേശനുമായി പാർട്ടി നേതൃത്വത്തിനു ചങ്ങാത്തമുണ്ടെന്ന ധാരണ ജനങ്ങളിലുണ്ടായതാണെന്ന സൂചനയും റിപ്പോർട്ടിലുണ്ട്. എന്നാൽ വെള്ളാപ്പള്ളിയുടെ പേരെടുത്തു പറയുന്നില്ല. വെള്ളാപ്പള്ളിയെ പിന്തുണച്ച പ്രസ്താവനകൾകൊണ്ട് ന്യൂനപക്ഷത്തെ എതിരാക്കിയവരുടെ പേരു പറയാത്തതെന്ത് എന്ന ചോദ്യം റിപ്പോർട്ടിങ്ങിനിടെ ചില ജില്ലാ കമ്മിറ്റികളിലുണ്ടായി.
CPMന്റെ ഏറ്റുപറച്ചിൽ
