കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ റജിസ്റ്റർ ചെയ്ത ആചാരപരമായ ആധാരത്തിലൂടെ വിവാഹമോചനം നേടിയ മകൾക്ക്, ഔദ്യോഗികമായ കോടതി വിധി മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിൽ പോലും ഫാമിലി പെൻഷന് പൂർണ്ണ അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മിലിട്ടറി പെൻഷൻ ലഭിച്ചിരുന്ന അന്തരിച്ച സൈനികന്റെ വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷൻ നൽകാൻ ഉത്തരവിട്ട സായുധ സേനാ ട്രൈബ്യൂണലിന്റെ കൊച്ചി റീജിയണൽ ബെഞ്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് എസ്. മനു, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കണ്ണൂർ ജില്ലയിലെ എരുവട്ടി സ്വദേശിനിയായ സരസ്വതി എന്ന വനിതയ്ക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. സരസ്വതിയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ ലാൻസ് ഹവിൽദാർ/നായിക് ആയി സേവനമനുഷ്ഠിച്ചിരുന്ന ആളായിരുന്നു. ഗുരുതരമായ ഹൃദ്രോഗബാധയെത്തുടർന്ന് അദ്ദേഹത്തിന് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചിരുന്നു. 1989-ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചുപോന്നു. തുടർന്ന് 2015-ൽ അമ്മയും മരണപ്പെട്ടതോടെയാണ് അർഹതപ്പെട്ട പെൻഷൻ തുകയ്ക്കായി വിവാഹമോചിതയായ മകൾക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നത്.
