എബോള വൈറസ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ. യുഎഇയിലെ പൊതുജനാരോഗ്യനില ഭദ്രമാണെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അതേസമയം വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലാണ് എബോള ബാധ റിപ്പോര്‍ട്ട് ചെയ്തത്. അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ഈ മൂന്ന് രാജ്യങ്ങളിലേക്കുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം നിലവിൽ പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് അലി അൽ സായിഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. എങ്കിലും മുൻകരുതലിന്റെ ഭാഗമായി നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം കർശനമാക്കി. രോഗബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. എബോള വൈറസ് മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള ലബോറട്ടറികളും ആശുപത്രികളും സജ്ജമാക്കി. സോഷ്യൽ മീഡിയ വഴി ആഗോളതലത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീഴരുതെന്നും, മന്ത്രാലയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും യുഎഇ നിവാസികളോട് അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *