മസ്കറ്റ്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ഒമാനിലെ കേന്ദ്ര വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ശക്തമായ നിരീക്ഷണം തുടരുന്നതായി അധികൃതർ അറിയിച്ചു. ഇലവർഗങ്ങൾ, വിവിധതരം പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിപണി പൂർണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മെയ് 1 മുതൽ 20 വരെ സലാൽ കേന്ദ്ര വിപണിയിൽ മാത്രം 20,000 ടണ്ണിലധികം പഴവും പച്ചക്കറിയും എത്തിച്ചേർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ബലിപെരുന്നാൾ കാലയളവിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിപണിയുടെ സജ്ജത ഇതിലൂടെ കൂടുതൽ ശക്തിപ്പെടുന്നതായും മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണികളിലേക്ക് കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യത നിലനിൽക്കുന്നതും വിപണിയിലെ സ്ഥിരതയ്ക്ക് സഹായകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പെരുന്നാളിന് മുന്നോടിയായി വിപണികളിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര വിപണികളിൽ ഫീൽഡ് പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
