അംഗങ്ങളുടെ ഓരോ നീക്കവും ‘സരൾ ആപ്പിൽ രേഖപ്പെടുത്തണം; മാറ്റങ്ങളുമായി ബിജെപി

കാഞ്ഞങ്ങാട്: ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ ‘സരൾ’ ആപ്പ് കൂടുതൽ മാറ്റത്തോടെ അംഗങ്ങളിലേക്കെത്തി. ആരെയൊക്കെ കണ്ടു, എന്തായിരുന്നു ലക്ഷ്യം, ഗൃഹസന്ദർശനം നടത്തിയോ, നടത്തിയെങ്കിൽ എത്ര വീടുകളിൽ കയറി, ലഭിക്കുന്ന പ്രതികരണം എന്താണ് തുടങ്ങി എല്ലാകാര്യങ്ങളും നൂലിഴതെറ്റാതെ ഓരോ പാർട്ടി അംഗവും എഴുതണം.

ബൂത്തുതലത്തിലെയും മണ്ഡലംതലത്തിലെയും ജില്ലാതലത്തിലെയും പ്രവർത്തനങ്ങൾ അതത് ഭാരവാഹികൾ വിശദീകരിച്ച് പോസ്റ്റ് ചെയ്യണം. ബൂത്ത് കമ്മിറ്റിയിലായാലും മേൽകമ്മിറ്റികളിലായാലും പങ്കെടുത്തവർ ഒപ്പിട്ട മിനിറ്റ്‌സ് ബുക്കിന്റെ പേജ് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണമെന്നത് നേരത്തേയുള്ള നിർദേശമാണ്. യോഗത്തിലെത്താത്ത നേതാക്കൾ പിന്നീട് വന്ന് ഒപ്പിടുന്നതും അതിനുശേഷം പേജിന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നതും പതിവാണ്. ഇനി അതൊന്നും നടക്കില്ല. യോഗം തുടങ്ങുന്നതിന് മുൻപുതന്നെ ഓരോ അംഗവും ആ സ്ഥലത്താണ് ഉള്ളതെന്ന് വ്യക്തതവരത്തക്ക രീതിയിൽ ഫോട്ടോ എടുത്ത് അപ്പോൾതന്നെ പോസ്റ്റ് ചെയ്യണം. മിനിറ്റ്‌സ്‌ ബുക്കിന്റെ പേജ് ഫോട്ടോ എടുത്ത് അയക്കുന്ന പതിവ് രീതി തുടരുകയും വേണം. ഇതെല്ലാം നിരീക്ഷിക്കാനും ആവശ്യമായ നിർദേശം നൽകാനും തിരുവനന്തപുരത്തും ഡൽഹിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിങ് തന്നെ പ്രവർത്തിക്കും. ‘പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്’ പരിപാടി നിരീക്ഷിക്കുന്നതിന്റെ ഫോട്ടോയും ഓരോ അംഗവും ‘സരൾ’ ആപ്പിൽ പോസ്റ്റ് ചെയ്യണം. അതുകഴിഞ്ഞാൽ ചോദ്യങ്ങളുണ്ട്. അതിന് ശരിയുത്തരം നൽകണം. നൂറുശതമാനവും ശരിയായി ഉത്തരമയച്ചത് എത്രപേരാണെന്ന് നോക്കും.

ഇത് ഏറ്റവും കൂടുതൽ ഏത് ബൂത്തിലാണോ അവർക്ക് അംഗീകാരമായി താമര ആലേഖനം ചെയ്ത ഷാൾ കൂറിയർ വഴി അയച്ചുകൊടുക്കും. ‘സരൾ’ ആപ്പ് തുറന്ന് സംസ്ഥാനം, ജില്ല, മണ്ഡലം, ബൂത്ത് എന്നിങ്ങനെ ക്രമപ്രകാരം കൊടുക്കുമ്പോൾ അതിൽ ഓരോ അംഗത്തിന്റെയും ഫോട്ടോസഹിതം പേരുകൾ തെളിയും. അവരവരുടെ പേരിൽ ക്ലിക്ക് ചെയ്ത് ഓരോ പേജിലും കയറി വിവരങ്ങളും ചിത്രങ്ങളും ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *