തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും, 2017ലും സുകുമാരകുറുപ്പ് ജീവിച്ചിരുന്നെന്നും അലി അക്ബര്‍ വെളിപ്പെടുത്തി. മകളുടെ വിവാഹത്തിന് കേരളത്തിലെത്തിയെന്നും അലി അക്ബര്‍ പറഞ്ഞു.ഒളിവില്‍ കഴിയാന്‍ സുകുമാരക്കുറുപ്പിന് രാഷ്ട്രീയ രംഗത്തുനിന്നും പൊലീസില്‍ നിന്നും സഹായം ലഭിച്ചു. 2017ല്‍ സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യത്തുണ്ടായിരുന്നെന്ന് സാക്ഷി മൊഴിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചില ഉന്നത ബന്ധങ്ങള്‍ കൊണ്ടും അവരുടെ സഹായം കൊണ്ടും മാത്രമാണ് സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടത്. കുറുപ്പ് ജീവനോടെയുണ്ടെങ്കില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയുന്ന എല്ലാ തെളിവുകളും താന്‍ ശേഖരിച്ചതാണ്. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തി. 2017ല്‍ കുറുപ്പിന് 71 വയസാണ് പ്രായം. അയാള്‍ അന്നും ജീവനോടെയുണ്ടായിരുന്നു. മുസ്ലീം പേരില്‍ ഗള്‍ഫില്‍ കഴിയുകയായിരുന്നു അന്ന് അയാള്‍. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന മൂന്ന് പ്രധാനപ്പെട്ട കുടുംബ ചടങ്ങുകളില്‍ കുറുപ്പ് പങ്കെടുത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മാത്രമല്ല, ഗള്‍ഫില്‍ തന്നെയാണ് സുകുമാരക്കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബം ജീവിക്കുന്നത്. കേരളത്തിലും കുറുപ്പിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. അതൊന്നും ആരും തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.കുറുപ്പിന് ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ സഹായം ലഭിച്ചുവെന്നും അലി അക്ബര്‍ കൂട്ടിച്ചേർത്തു.
