മോദി വാർത്താസമ്മേളനം നടത്താത്തതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രാലയം; വിമർശിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക്‌ തയ്യാറാകാത്തതിനെ ന്യായീകരിച്ച വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ.

തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ മാധ്യമപ്രവർത്തകരുടെ മുൻകൂട്ടിയറിയിക്കാത്ത ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്നത് ജനാധിപത്യപ്രക്രിയയുടെ ഭാഗമാണെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുക എന്നത് ജനങ്ങളുടെ പ്രതിനിധികൾ എന്നനിലയിൽ മാധ്യമങ്ങളുടെ ചുമതലയാണെന്നും വ്യക്തമാക്കി.

മധ്യസ്ഥർവഴി ആശയവിനിമയം നടത്തുന്നതിനെക്കാൾ ജനങ്ങളുമായി നേരിട്ട് ഇടപഴകാനാണ് മോദിക്കിഷ്ടമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രുദ്രേന്ദ്ര ടാണ്ഠൻ അടുത്തിടെ ന്യൂസീലൻഡിൽ മാധ്യമപ്രവർത്തകനോട്‌ പറഞ്ഞിരുന്നു. ടാണ്ഠന്റെ വാദം തള്ളിയ ഗിൽഡ്, രാജ്യത്തെ ബാധിക്കുന്ന അടിയന്തര രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളിൽ അവിടത്തെ എല്ലാ ജനങ്ങളോടും മറുപടി പറയാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നുപറഞ്ഞു. ഔദ്യോഗിക പ്രതിനിധികൾ ഇത്തരം ബാലിശമായ ന്യായീകരണങ്ങൾ നൽകുന്നതിൽനിന്ന് പിന്മാറണം. ഇത്തരം നിലപാടുകൾ മാധ്യമസ്വാതന്ത്ര്യത്തെ തകർക്കും. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഊർജപ്രതിസന്ധി നേരിടുമ്പോൾപ്പോലും തന്റെ കാഴ്ചപ്പാടുകൾ ഒരു മാധ്യമവുമായും പങ്കുവെക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല.

തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ മാധ്യമങ്ങളെ അവഗണിക്കാറില്ലെന്നു മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമായ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പതിവായി അഭിമുഖീകരിക്കുകയും ചെയ്യുന്നു. സാമൂഹികമാധ്യമങ്ങൾവഴി മുൻകൂട്ടി തയ്യാറാക്കിയ ഏകപക്ഷീയമായ ആശയവിനിമയങ്ങൾ സ്വതന്ത്ര മാധ്യമങ്ങളുമായുള്ള സമ്പർക്കത്തിന് പകരമാകില്ല -സംയുക്ത പ്രസ്താവനയിൽ എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് സഞ്ജയ് കപൂർ, ജനറൽ സെക്രട്ടറി രാഘവൻ ശ്രീനിവാസൻ, ട്രഷറർ തെരേസ റഹ്‌മാൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *