അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കല്‍പ്പറ്റ: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ജില്ലകളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

വയനാട് മണ്ണിടിച്ചില്‍ അപകടം ഉണ്ടായ മേപ്പാടിയില്‍ ഇന്നലെ 250 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തനും വെല്ലുവിളിയാകുന്നുണ്ട്.

ജില്ലയിൽ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും റെഡ് അലേർട്ട് നല്‍കാതിരുന്നതില്‍ വിമർശനം ഉയർന്നിട്ടുണ്ട്. യെല്ലോ അലേർട്ട് ആയിരുന്നു ജില്ലയില്‍ നല്‍കിയിരുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കണം. എന്നാൽ അപകടത്തിന് ശേഷം മാത്രമാണ് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മിക്കുന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. തുരങ്കപാത നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *