ശ്വേതാ മേനോനെതിരെ വനിതാ താരങ്ങള്‍ രം​ഗത്ത്

കൊച്ചി: നടിയും താരസം​ഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ വനിതാ താരങ്ങൾ രം​​ഗത്ത്. തെരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ എന്ന ചോദ്യവുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പോള്‍. അമ്മ ‘പെണ്‍മക്കള്‍’ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഭിപ്രായ രൂപീകരണത്തിന് ശ്രമം നടന്നത്. ഇതുവ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. 32 പേര്‍ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശ്വേതാ മേനോന്റെ സമിതി തുടരണം എന്ന് ഒരാള്‍ പോലും വോട്ട് ചെയ്തില്ല. ശ്വേതയെ നേരത്തെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടെ തന്റെ യുദ്ധം ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ക്കെതിരെയാണെന്ന പ്രതികരണവുമായി ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ ഉളളിടത്തോളം ആരോപണം നേരിടുന്നവര്‍ അമ്മയുടെ തലപ്പത്ത് വരില്ലെന്നും കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍നിര്‍ത്തി തന്നെ അപമാനിക്കുകയാണെന്നും ശ്വേത പറഞ്ഞു. സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അത് മാധ്യമ ശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു.

ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയുന്നതിന് പകരം വ്യക്തി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും ശ്വേത ആരോപിച്ചു. പിന്നാലെ ശ്വേതക്കെതിരെ നടി മാലാ പാര്‍വതിയും രംഗത്ത് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നതുമായ ആ ‘കുറ്റാരോപിതര്‍’ ആരൊക്കെയാണെന്ന് ശ്വേത വെളിപ്പെടുത്തണമെന്നായിരുന്നു പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *